മാനന്തവാടി: താന്നിക്കൽ വേമം പാടശേഖരത്തിൽ സപ്ലൈക്കോയുടെ നെല്ല് സംഭരണം വൈകുന്നതിൽ കർഷകർക്ക് ആശങ്ക. സംഭരണവുമായി ബന്ധപ്പെട്ടുള്ള നടപടികൾ കൃഷിവകുപ്പ് സമയബന്ധിതമായി നടപ്പാക്കുന്നില്ലെന്നാണ് ആരോപണം.
ഒരു മാസം മുന്പാണ് പുഞ്ച കൃഷിയുടെ കൊയ്ത്ത് കഴിഞ്ഞത്. നാളിതുവരെയായിട്ടും നെല്ല് സംഭരിക്കാൻ നടപടിയില്ലെന്നാണ് കർഷകരുടെ പരാതി. 180 ഏക്കറോളം വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന പാടശേഖരം വടക്കേ വയനാടിന്റെ പ്രധാന നെല്ലറകളിലൊന്നാണ്. വർഷങ്ങളായി പ്രദേശത്തെ കർഷകരുടെ പക്കൽ നിന്നും സപ്ലൈക്കോ നെല്ല് സംഭരിക്കുന്നുണ്ട്.
പലയിടങ്ങളിലും നെൽകൃഷി നഷ്ടത്തിലാകുന്പോൾ സപ്ലൈകോ വഴിയുള്ള നെല്ല് സംഭരണമാണ് കൃഷി തുടരാൻ കർഷകരെ പ്രേരിപ്പിക്കുന്നത്. എന്നാൽ ഇത്തവണ കൊയ്തെടുത്ത നെല്ല് വിവിധ സ്ഥലങ്ങളിൽ ചാക്കുകളിൽ കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്.
നെല്ല് സംഭരണം വൈകുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ അറിയിക്കുന്പോൾ വിവിധ നടപടിക്രമങ്ങളുടെ പേര് പറഞ്ഞ് സംഭരണം വൈകിപ്പിക്കുന്നതായി പരാതിയുണ്ട്. വിവിധ ഭാഗങ്ങളിൽ പ്ലാസ്റ്റിക് ഷീറ്റുകളിട്ട് മൂടിയ നിലയിലാണ് നെൽച്ചാക്കുകൾ. മഴ കാരണം ഈർപ്പം തട്ടി നെല്ല് മുളച്ച് നശിച്ചുപോകുമെന്ന ആശങ്കയിലാണവർ. ഉടൻ നെല്ല് സംഭരിച്ച് ആശങ്കയകറ്റണമെന്നാണ് കർഷകരുടെ ആവശ്യം.